Wednesday, August 27, 2008

കേരളത്തിലെ ബാല പീഡനങ്ങൾ

പീഡനം സ്പേന്‍സേര്‍ഡ് ബയ് അധ്യാപകന്‍
ഒന്‍പതിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള നാലു വിദ്യാര്‍ത്ഥിനികളെ അപമാനിച്ച കേസില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പൊലീസ്‌ അറസ്റ്റുചെയ്‌തു. ബയാന്ദറിലെ ഉത്തനിലുള്ള ബാല്‍ വിദ്യാലയ എന്ന സ്‌കൂളിലെ പ്രിന്‍സിപ്പല്‍ സെബാസ്‌റ്റിയന്‍ ഗോണ്‍സാല്‍വസലിനെയാണ്‌ പീഡനക്കേസില്‍ അറസ്റ്റു ചെയ്‌തത്‌.നാലു കുട്ടികളെയും ട്യൂഷന്റെ പേരും പറഞ്ഞ്‌ ഒരു വര്‍ഷത്തോളമായി ഇയാള്‍ പീഡിപ്പിക്കുകയാണത്രേ.പീഡിപ്പിക്കപ്പെട്ട കുട്ടികളില്‍ മൂന്നുപേര്‍ മുതിര്‍ന്ന ക്ലാസുകളിലും ഒരാള്‍ പ്രൈമറി ക്ലാസിലുമാണ്‌ പഠിയ്‌ക്കന്നത്‌. നാലു പേരും മത്സ്യബന്ധനജോലിക്കാരുടെ മക്കളാണ്‌. പ്രത്യേക ട്യൂഷന്‍ നല്‍കാമെന്ന്‌ പറഞ്ഞ്‌ സ്‌കൂളിന്‌ അവധിയുള്ള ശനിയാഴ്‌ചകളില്‍ ഇയാള്‍ പതിവായി കുട്ടികളെ ഓഫീസില്‍ വിളിച്ചുവരുത്തുകയും അവിടെവച്ച്‌ വസ്‌ത്രങ്ങള്‍ അഴിച്ചുമാറ്റി അപമാനിക്കുകയുമാണത്രേ ചെയ്യുന്നത്‌.വേണ്ടത്ര മാര്‍ക്ക്‌ നല്‍കില്ലെന്നും ഗ്രേഡ്‌ കുറച്ചുകളയുമെന്നും പറഞ്ഞ്‌ കുട്ടികളെ ഭീഷണിപ്പെടുത്തി വീണ്ടും വീണ്ടും തന്റെ താല്‍പര്യത്തിന്‌ വിധേയരാക്കുകയും പുറത്തുപറയരുതെന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നുവെന്ന്‌ കുട്ടികല്‍പറയുന്നു.ഭീഷണിയില്‍ ഭയന്ന്‌ ഏറെക്കാലം കുട്ടികള്‍ കഥകള്‍ പുറത്തുപറഞ്ഞില്ല. പീഡനം തുടര്‍ച്ചയായതിനെത്തുടര്‍ന്ന്‌ കുട്ടികള്‍ക്ക്‌ മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പിന്നീടാണ്‌ രക്ഷിതാക്കള്‍ ഒരു അധ്യാപികയില്‍ നിന്നും പ്രിന്‍സിപ്പാലിന്റെ പെരുമാറ്റ വൈകല്യത്തെക്കുറിച്ച്‌ മനസ്സിലാക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തത്‌.കുട്ടികള്‍ നാലുപേരും പ്രത്യേക ഫീസ്‌ നല്‍കുന്ന ശനിയാഴ്‌ചത്തെ ക്ലാസ്സുകള്‍ക്ക്‌ പോകാന്‍ മിക്കപ്പോഴും വിസമ്മതം പ്രകടിപ്പിക്കുന്നത്‌ പ്രിന്‍സിപ്പലിന്റെ പ്രവൃത്തികാരണമായിരുന്നവെന്ന്‌ രക്ഷിതാക്കള്‍ ആരോപിക്കുന്നു. പ്രിന്‍സിപ്പലിന്‌ തക്കതായ ശിക്ഷ നല്‍കണമെന്നാണ്‌ എല്ലാ രക്ഷിതാക്കളും ആവശ്യപ്പെടുന്നത്‌.

ബാല പീഡനം ഒന്നാം ഭാഗം
ലക്ഷ്മിയെ പരിചയപ്പെടാം. തമിഴ്‌നാട് സ്വദേശി. ദാരിദ്ര്യം കൊടികുത്തിവാഴുന്ന കുടുംബത്തിലെ അഞ്ചാമത്തെ കുട്ടി. അഛന്‍ കടുത്ത മദ്യപന്‍. ഒരു നാള്‍ അയാള്‍ ലക്ഷ്മിയെ വിറ്റു, കുട്ടികളെ ഏറ്റെടുത്തു കൈമാറുന്ന ഏജന്റ് ചിന്നസ്വാമിക്ക്. ലക്ഷ്മിയുടെ ചേച്ചി കനിമൊഴിയെയും അഛന്‍ നേരത്തേ ഇങ്ങനെ വിറ്റിരുന്നു. ഏജന്റ് ലക്ഷ്മിയെ തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട്ടുള്ള ഒരു വീട്ടില്‍ ജോലിക്കു നിര്‍ത്തി. വൃദ്ധദമ്പതിമാരും കൊച്ചുമക്കളുംമാത്രമുള്ള വീട്ടില്‍.കൊച്ചുമകളുടെ പ്രായമുള്ള ലക്ഷ്മിയെ വൃദ്ധന്‍മറ്റൊരു കണ്ണുകൊണ്ടാണ് കണ്ടത്. രാത്രികളില്‍ അയാള്‍ അവളെ ലൈംഗികമായി പീഡിപ്പിച്ചുകൊണ്ടിരുന്നു. പുറത്തറിഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണി. അന്നവള്‍ക്ക് പ്രായം എട്ടു വയസ്സ്. ഒരുദിവസം വീട്ടിലെത്തിയ അപരിചിതനോട് അവള്‍കാര്യം പറഞ്ഞു. അദ്ദേഹം എറണാകുളം ജില്ലയിലുള്ള ഒരു സന്നദ്ധസംഘടനയെ വിവരം അറിയിച്ചു. അവര്‍ ഇടപെട്ടതോടെ ലക്ഷ്മി അവിടെനിന്നു രക്ഷപ്പെട്ടു.ഇത്തരം ക്രൂരമായ കഥകള്‍ എത്രവേണമെങ്കിലും പറയാനുണ്ട് കേരളത്തിന്. അന്യസംസ്ഥാനക്കാരായ കുട്ടികള്‍ക്കായി കേരളത്തില്‍ ആവശ്യക്കാരേറുകയാണ്. നൂറുരൂപയ്ക്കുപോലും കുട്ടികള്‍ വില്‍ക്കപ്പെടുന്നു. കൂടിയാല്‍ 2000, 3000 രൂപവരെ. അതില്‍ക്കൂടുതല്‍ വേണ്ടിവരാറില്ല. ദാരിദ്ര്യത്തിന്റെ കാഠിന്യമാണ് തുകയുടെ അളവുകോല്‍. കര്‍ണാടകം, തമിഴ്‌നാട്, ആന്ധ്രപ്രദേശ് തുടങ്ങി ബിഹാറില്‍നിന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുമുള്ള കുട്ടികളെ വരെ വാങ്ങാന്‍ കിട്ടും. കുട്ടികളെ വില്‍ക്കുന്ന മാഫിയകള്‍ ആരെയും പേടിയില്ലാതെ വിലസുന്നു.നമ്മുടെ നഗരങ്ങള്‍ വളരുകയാണ്. അതിനനുസരിച്ച് ഇവിടേക്കു വരുന്ന കുട്ടികളുടെ എണ്ണവും പെരുകുന്നു. കള്ളവണ്ടി കയറിയും മാഫിയകള്‍ തട്ടിക്കൊണ്ടുവന്നും തെരുവിലെത്തുന്ന കുട്ടികളുടെ എണ്ണം വര്‍ഷംതോറും കൂടുകയാണെന്ന്.തെരുവിലവര്‍ സകലവിധ ചൂഷണങ്ങള്‍ക്കും ഇരകളാകുന്നു. ശാരീരികമായും വൈകാരികമായും ലൈംഗികമായും പീഡിപ്പിക്കപ്പെടുന്നു. ചിലര്‍ മയക്കുമരുന്ന്, മോഷണമാഫിയകളുടെ കൈയില്‍പ്പെടുന്നു. മറ്റു ചിലരാകട്ടെ ലൈംഗികത്തൊഴിലില്‍ എത്തിപ്പെടും.ആരുമില്ലാത്തവരോ വിലയ്ക്കുവാങ്ങിയവരോ ആയ ഇവര്‍ക്ക് സ്വരമുയര്‍ത്താനാവതില്ല. ആര്‍ത്തുല്ലസിക്കേണ്ട ബാല്യം ഇവര്‍ക്കന്യമാണ്. വിലാസംപോലുമില്ലാത്ത ഇവരും ഇന്ത്യന്‍പൗരന്‍മാരാണ്. കാനേഷുമാരിയില്‍പ്പെടാത്തവര്‍. നാളത്തെ വോട്ടുബാങ്കാകാന്‍ ഇടയില്ലാത്തവര്‍.ഈ കുട്ടികള്‍ക്കിടയില്‍ ഭിക്ഷാടകമാഫിയ അംഗഭംഗം വരുത്തിയവരുണ്ട്. രക്ഷിതാക്കള്‍ ആസിഡൊഴിച്ച് പൊള്ളിച്ചവരുണ്ട്. തീക്കൊളുത്തി കത്തിച്ചവരുണ്ട്. നിര്‍ബന്ധിതമോഷണത്തിന് നിയോഗിക്കപ്പെട്ടവരുണ്ട്. അങ്ങനെയങ്ങനെ കരിഞ്ഞുപോകുന്ന ബാല്യങ്ങള്‍.ദാരിദ്ര്യവും സുരക്ഷിതമല്ലാത്ത കുടുംബസാഹചര്യങ്ങളുമാണ് ഇവരെ തെരുവിലെത്തിക്കുന്നത്. അഛന്റെ മദ്യപാനം, മാതാപിതാക്കളിലാരുടെയെങ്കിലും വഴിവിട്ട ജീവിതം, രണ്ടുപേരിലൊരാളുടെ രണ്ടാം വിവാഹം, മാതാപിതാക്കള്‍ മരിച്ചശേഷം രക്ഷാകര്‍തൃത്വം ഏറ്റെടുക്കാന്‍ ആരുമില്ലാത്ത അവസ്ഥ...കുട്ടികള്‍ അനാഥരാകുന്നതിന്റെ കാരണങ്ങള്‍ നീളുന്നു.

കിങ്ങിണി ഒന്നും മറന്നിട്ടില്ല
''അവരെന്നെ എത്രവേണമെങ്കിലും തല്ലിക്കോട്ടെ. പക്ഷേ, പട്ടിക്കു കൊടുത്ത ഇറച്ചിയുടെ ബാക്കി തീറ്റിച്ചതെന്തിനാ?''-കിങ്ങിണി ഒന്നും മറന്നിട്ടില്ല. പകലന്തിയോളം പണിയെടുത്ത നാളുകള്‍. ശമ്പളം കിട്ടിയിട്ടേയില്ല. ഭക്ഷണം ചോദിച്ചാല്‍ പട്ടി തിന്നതിന്റെ ബാക്കി ഇറച്ചി നല്‍കും. തിന്നാന്‍ മടിച്ചാല്‍ തല്ലും ചവിട്ടും വേറെ. ദോശ കരിഞ്ഞതിന് ചട്ടുകംകൊണ്ട് പൊള്ളിച്ച പാട് തുടയിലുണ്ട്.കിങ്ങിണിയോട് ഇതെല്ലാം ചെയ്തത് മധ്യ തിരുവിതാംകൂറിലെ ഒരു വീട്ടമ്മയാണ്. സ്വന്തം മകളുടെ പ്രായമുള്ള പെണ്‍കുട്ടിയെയാണ് അവരീവിധം പീഡിപ്പിച്ചത്.മൂന്നാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ കിങ്ങിണിയെയും ചേട്ടന്‍ പഴനിയെയും അമ്മ വിറ്റൊഴിവാക്കിയതാണ്. നാലു വര്‍ഷംമുമ്പ് ജനകരാജ് എന്നയാളാണ് ഇവരെ കേരളത്തില്‍ കൊണ്ടുവന്നത്. പിന്നീട് ചേട്ടനെ കിങ്ങിണി കണ്ടിട്ടില്ല. മൂന്നുവര്‍ഷമായി വീട്ടുജോലി ചെയ്തു. ഒടുവില്‍ പീഡനം സഹിക്കവയ്യാതെ കിങ്ങിണി ഇറങ്ങിയോടി. അയല്‍വീട്ടില്‍ അഭയംതേടി. പോലീസെത്തി ഒരു സന്നദ്ധസംഘടനയിലെത്തിച്ചു.കേരളത്തിലെ സമ്പന്ന, മധ്യവര്‍ത്തി വീടുകളുടെ അകത്തളങ്ങള്‍ക്ക് ഇത്തരം കഥകള്‍ പറയാനുണ്ടാകും. 12നും 14നും ഇടയില്‍ പ്രായമുള്ളവരാണ് കേരളത്തിലെ ബാലതൊഴിലാളികളിലേറെയും. ഇതില്‍ 90 ശതമാനവും അന്യസംസ്ഥാനക്കാര്‍. അതില്‍ത്തന്നെ വീട്ടുജോലിക്കാരില്‍ ഏറെയും പെണ്‍കുട്ടികളാണ്‍
ബാലവേല നടക്കുന്നുണ്ടെന്നറിഞ്ഞാണ് പരിശോധനയ്ക്ക് പലയിടത്തും സ്‌ക്വാഡുകളെത്തുന്നത്. എന്നാല്‍, കുട്ടിക്ക് 14 കഴിഞ്ഞു എന്ന വ്യാജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി തൊഴിലുടമകള്‍ തടിതപ്പും.'ബാലവേല പിടിക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള ഏര്‍പ്പാടാണ്. പിടിച്ചാലുടന്‍ തൊഴിലുടമകള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കും. പിന്നെ, നിയമപ്രകാരം ഒന്നും ചെയ്യാനാകില്ല. നിസ്സാരതുകയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പല ഡോക്ടര്‍മാരും തയ്യാറുമാണ്'തൊഴില്‍ചെയ്യുന്ന കുട്ടികള്‍ ശാരീരികവും വൈകാരികവും ലൈംഗികവുമായി ചൂഷണം ചെയ്യപ്പെടുന്നു. വളരേണ്ട പ്രായത്തില്‍ ഇവര്‍ തൊഴിലാളികളാകുന്നു. ഇവര്‍ക്കവകാശപ്പെട്ട വിദ്യാഭ്യാസവും നല്ല ഭക്ഷണവും നിഷേധിക്കപ്പെടുന്നു. ആരോഗ്യം ക്ഷയിക്കുന്നു. യൗവനത്തിലേ വൃദ്ധരാകാനാണ് ഇവരുടെ വിധി.

നാടോടിബാലിക
''നിരന്തരം ലൈംഗികപീഡനത്തിനിരയായ നാടോടിബാലിക ആസ്പത്രിയില്‍''. 2006 പിറന്ന ദിവസങ്ങളിലൊന്നിലെ പത്രവാര്‍ത്തയുടെ തലക്കെട്ട്. കരളില്‍ കനിവുശേഷിക്കുന്നവരെ ചകിതരാക്കുന്ന കാര്യങ്ങളായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം.പതിനൊന്നുകാരിയെ വഴിയോരത്ത് അവശനിലയിലാണ് കണ്ടെത്തിയത്. അവരോട് അവള്‍ തന്റെ ജീവിതം പറഞ്ഞു. അഛനും രണ്ടാനമ്മയ്ക്കുമൊപ്പം റെയില്‍വേ പാളത്തിനടുത്ത് താമസം. ഇരുവരും കടുത്ത മദ്യപാനികള്‍. രാത്രി ചിലര്‍ വന്ന് ഇവര്‍ക്ക് മദ്യം വാങ്ങിക്കൊടുക്കും. എന്നിട്ട് പെണ്‍കുട്ടിയേയുമെടുത്ത് അടുത്തുള്ള കുറ്റിക്കാട്ടിലേക്കു പോകും. പിന്നെ, അവരുടെ മനോവൈകൃതങ്ങള്‍ക്ക് ഇരയാവുകയാണ് കുട്ടി. എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ തലക്കടിക്കും. ഉച്ചത്തിലലറിയാലും രക്ഷിക്കാന്‍ ആരുമെത്തില്ല. കുറ്റിക്കാട്ടിലെ ക്രൂരതകള്‍ കണ്ടാല്‍പോലും അതുവഴി പോകുന്ന ആരും തിരിഞ്ഞുനോക്കിയിരുന്നില്ല. ''എന്റെ ചേച്ചിയെ അവരങ്ങനെ കൊന്നതാ''ണെന്ന് തെളിവെടുപ്പില്‍ അവള്‍ പറഞ്ഞു. അവളെ ഉപദ്രവിച്ചവരത്രയും മീശമുളച്ചുതുടങ്ങിയ ചെറുപ്പക്കാരായിരുന്നു. സാക്ഷരകേരളത്തിന്റെ ഭാവിവാഗ്ദാനങ്ങള്‍!നമ്മുടെ വീടുകളില്‍പ്പോലും കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ല; പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും സ്ഥിതി ഒരുപോലെ. അപ്പോള്‍ മുകളിലാകാശവും താഴെ ഭൂമിയും മാത്രമായി തെരുവില്‍ കഴിയുന്നവരോ? അവരോട് സൗമനസ്യം കാട്ടുമെന്ന ധാരണതന്നെ തെറ്റാണ്.തെരുവിലെത്തിപ്പെട്ടാല്‍ കുട്ടികളുടെ മേല്‍ സമ്മര്‍ദങ്ങളേറും. വിവിധതരത്തില്‍ അവര്‍ പീഡിപ്പിക്കപ്പെടുന്നു. ഇവരില്‍ പലരും പിന്നീട് കുറ്റവാളികളോ സാമൂഹികദ്രോഹികളോ ലൈംഗികത്തൊഴിലാളികളോ ആകും. നിലനില്പ് അവരുടെയും ആവശ്യമാണ്.സ്വവര്‍ഗരതിക്കാരായ ആണ്‍കുട്ടികള്‍ കോഴിക്കോടിന്റെ തെരുവുകളിലേറെയാണെന്ന് ഞാന്‍ പറഞാല്‍ അര്‍ക്കും അത് നിഷേധിക്കാന്‍ കഴില്ല.കോഴിക്കോട്ടുക്കര്‍ക്ക് പ്രധനമയും നിഷേധിക്കന്‍ പറ്റില്ല.. മറ്റിടങ്ങളിലും ഇവരുടെ എണ്ണം പെരുകുകയാണ്. സാധാരണക്കാര്‍ മുതല്‍ ഉന്നതോദ്യോഗസ്ഥര്‍വരെ ഇവരുടെ 'ഉപഭോക്താക്കളാണ്'. സ്വവര്‍ഗരതിപ്രിയര്‍ക്ക് ആവശ്യം മലയാളി കുട്ടികളെയാണ്. അവരുടെ വൃത്തിയാണ് കാരണം. ഇവരെ രക്ഷിച്ച് ജുവനൈല്‍ ഹോമുകളില്‍ എത്തിച്ചാലും ഇത്തരം വൈകൃതങ്ങളില്‍നിന്ന് വിടുതല്‍ നേടാന്‍ ചിലര്‍ക്കെങ്കിലും കഴിയാതാവുന്നു. അങ്ങനെ ലൈംഗികരോഗങ്ങള്‍ കീഴടക്കുന്ന ഒരു സമാന്തരസമൂഹം തെരുവില്‍ വളരുകയാണ്.കോവളത്തെ മസാജ് പാര്‍ലറുകളുടെ കുപ്രസിദ്ധി പുതുമയല്ല. അവിടെ ഓലഷെഡ്ഡിലെ പാര്‍ലറുകള്‍ മുതല്‍ ചില വന്‍ ഹോട്ടലുകളില്‍വരെ ബാലവേശ്യകളുണ്ട്.ടൂറിസം വ്യവസായമായി വളരുകയാണ് കേരളത്തില്‍. ഇവിടെ സെക്‌സ് ടൂറിസം എന്നൊന്നില്ലെന്നും ദോഷൈകദൃക്കുകളുടെ സൃഷ്ടിയാണതെന്നുമാണ് ഔദ്യോഗികഭാഷ്യം .തിരുമ്മുകാരുടെ സഹായികളെന്ന വ്യാജേനയാണ് പാര്‍ലറുകളില്‍ കുട്ടികളെ നിര്‍ത്തുന്നത്. വികൃതമായ ലൈംഗികശീലങ്ങളുള്ള വിദേശികള്‍ക്കും സ്വദേശികള്‍ക്കുമാണ് ഇവരെ ആവശ്യം.
നശിക്കുന്ന കേരളം
വേല്‍മുരുകനെ മറക്കാന്‍ കാലമായിട്ടില്ല. . വെന്ത ശരീരവുമായി ആസ്പത്രിക്കിടക്കയില്‍ മരണത്തോടു മല്ലിടുന്ന ഈ കുട്ടിയുടെ ചിത്രം നാലുവര്‍ഷം മുമ്പാണ് പത്രങ്ങളില്‍ വന്നത്. അവന്‍ സുഖം പ്രാപിക്കുന്നതിന്റെ വിവരണങ്ങളും അനുഭവിച്ച ദുരിതങ്ങളും പത്രങ്ങള്‍ക്ക് ദിവസങ്ങളോളം വാര്‍ത്തയായിരുന്നു. ഒപ്പം കേരളത്തിലെ ഭിക്ഷാടന മാഫിയയുടെ കഥയും വെളിച്ചത്തുവന്നു.അഛനുമമ്മയും നഷ്ടപ്പെട്ട വേല്‍മുരുകനെ രണ്ടാനഛനാണ് ധര്‍മരാജന്‍ എന്ന ഭിക്ഷാടനമാഫിയത്തലവന് വിറ്റത്. ഈ ഇടപാട് വേല്‍മുരുകന്‍ അറിഞ്ഞിരുന്നില്ല. ധര്‍മരാജന്‍ കുട്ടിയോട് ഭിക്ഷയെടുക്കാന്‍ ആവശ്യപ്പെട്ടു. ദിവസവും വൈകീട്ട് നിശ്ചിത തുക ഏല്പിക്കണം. ഒരു ദിവസം കുട്ടിക്കതിന് കഴിഞ്ഞില്ല. അന്ന് ദുര്‍ഗന്ധമുള്ള ഒരു ദ്രാവകം ദേഹത്തൊഴിച്ച് ധര്‍മരാജന്‍ കുട്ടിയെ തീവെച്ചു.കേരളത്തിലെ ഭിക്ഷാടനമാഫിയയുടെ വികൃതമുഖമായിരുന്നു വേല്‍മുരുകന്റെ ദേഹത്തു പടര്‍ന്ന തീനാളങ്ങള്‍. വിലയ്ക്കുവാങ്ങിയ കുരുന്നുകളെ എന്തുചെയ്യാനും മാഫിയത്തലവന്മാര്‍ മടിക്കില്ല.ഭിക്ഷാടനമാഫിയത്തലവന്‍ മറ്റൊരു ഭിക്ഷക്കാരനാണെന്നു കരുതരുത്. ചിലപ്പോള്‍ കാറിലാകും അയാള്‍ വരിക. ഭംഗിയായി വസ്ത്രം ധരിച്ചിരിക്കും. കുട്ടികളില്‍നിന്ന് 'ഡെയ്‌ലി കളക്ഷന്‍' നടത്തി മടങ്ങും. ഓരോ കുട്ടിക്കും നിശ്ചിത തുക 'ടാര്‍ജറ്റ്' നല്കിയിട്ടുണ്ടാകും. അത് എത്തിച്ചില്ലെങ്കില്‍ കൊടും പീഡനം. സിഗററ്റുകുറ്റികൊണ്ട് പൊള്ളിക്കുക, കമ്പി പഴുപ്പിച്ച് ശരീരത്തില്‍വയ്ക്കുക തുടങ്ങിയ പതിവുശിക്ഷാമുറകള്‍. അതുപേടിച്ച് കുട്ടികള്‍ മോഷണവും പിടിച്ചുപറിയും നടത്താന്‍ തുടങ്ങുന്നു. പതിയെ അവര്‍ വലിയ കുറ്റകൃത്യങ്ങളുടെ ലോകത്തെത്തിപ്പെടുന്നു. പീഡനം പേടിച്ച് ഓടി രക്ഷപ്പെടുന്നവരുണ്ട്.തൃശ്ശൂരില്‍ ഭിക്ഷാടനമാഫിയത്തലവന്റെ കയ്യില്‍നിന്ന് രക്ഷപ്പെട്ട ഒരു കുട്ടിയുടെ മൊഴിയാണ് അയാളെ കുടുക്കാന്‍ പോലീസിനെ സഹായിച്ചത്. രക്ഷപ്പെടല്‍ അത്ര എളുപ്പമല്ലെന്നാണ് ഇവന്റെ പക്ഷം. നേതാവിന്റെ വിശ്വസ്തരായ മുതിര്‍ന്ന കുട്ടികള്‍ നിരീക്ഷണത്തിനുണ്ടാകും.വെറുതെ ഭിക്ഷയെടുക്കുന്ന കുട്ടികള്‍ക്ക് കിട്ടുന്നതിനെക്കാള്‍ കൂടുതല്‍ തുക പാട്ടുപാടുന്ന കുട്ടിക്ക് കിട്ടും. അതിനാല്‍, പുതുതായി എത്തുന്നവര്‍ക്ക് മുതിര്‍ന്നവര്‍ പാട്ടുപരിശീലനം നല്കും. എത്രയൊക്കെ കഷ്ടപ്പെട്ടാലും വിശപ്പടക്കാനുള്ളതുപോലും നല്കാതെ തലവന്‍ എല്ലാം സ്വന്തമാക്കും. കുട്ടികളെ കട്ടുകൊണ്ടുവന്ന് അംഗഭംഗം വരുത്തി തെണ്ടാന്‍ വിടുന്നതും കുറവല്ല.ബാലഭിക്ഷാടനം നിരോധിക്കുകയും കുട്ടികളെ പോലീസ് പിടികൂടി ജുവനൈല്‍ ഹോമുകളിലാക്കാന്‍ തുടങ്ങുകയും ചെയ്തതോടെ മാഫിയ അടവുമാറ്റി. കുട്ടികളെ വാടകയ്‌ക്കെടുക്കുകയെന്നതാണ് പുതിയ ശൈലി. ദിവസം ഇരുപത്തിയഞ്ചോ അമ്പതോ രൂപ കൊടുത്താല്‍ കുട്ടിയെ വാടകയ്ക്ക് കിട്ടും. ആന്ധ്രക്കാരായ നാടോടികളാണ് കുട്ടികളെ വാടകയ്ക്കു കൊടുക്കുന്നവരിലേറെയും. ഈ കുട്ടിയെ പോലീസ് കൊണ്ടുപോയാല്‍ അഛനമ്മമാര്‍ കോടതിയിലെത്തി തെളിവു നല്കി മോചിപ്പിക്കും. അല്ലെങ്കില്‍ സംഘം ചേര്‍ന്ന് കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥാപനങ്ങളിലെത്തി പ്രശ്‌നമുണ്ടാക്കും. ചില കുട്ടികള്‍ ഇവര്‍ക്കൊപ്പം പോകാന്‍ താത്പര്യം കാട്ടും. അഛനമ്മമാര്‍ തന്നെ പോക്കറ്റടിക്കും മോഷണത്തിനും കുട്ടികള്‍ക്കു പരിശീലനം നല്കുന്ന സംഭവങ്ങള്‍ വേറെ. ഇങ്ങനെയുള്ള കുട്ടികളായ അനൂപിന്റെയും ചിന്നസ്വാമിയുടെയും വാസന്തിയുടെയുമെല്ലാം മോഹം പഠിക്കണമെന്നാണ്. പക്ഷേ...ആലുവ മേല്‍പ്പാലത്തിനു സമീപം ഉച്ചതിരിഞ്ഞു ചെന്നാല്‍ ഒരു കാഴ്ച കാണാം. കൂട്ടംകൂടിയിരുന്നു 'പശ' എന്ന ലഹരി നുണയുന്ന കുട്ടികളെ. ആളൊഴിഞ്ഞ പ്ലാറ്റ്‌ഫോമിലും നിര്‍ത്തിയിട്ടിരിക്കുന്ന തീവണ്ടികളിലും ഇവരെ കാണാം. ഭാഷ വശമില്ല. തീവണ്ടികളില്‍ ഭിക്ഷയെടുക്കാന്‍ റെയില്‍വേ പോലീസ് അനുവദിക്കുന്നില്ലെന്ന് പരാതി പറയും. പ്രത്യേക ലക്ഷ്യങ്ങളോ ജീവിതബോധമോ ഒന്നുമില്ലാതെ പാതിമയക്കത്തില്‍ പുകഞ്ഞുതീരാന്‍ ഇങ്ങനെയും ചിലര്‍.
നമ്മെ പൊലുള്ള എല്ല കേരളീയരും ഇതിനെതിരെ ശബ്ദമുയര്‍തണം………….

2 comments:

അപ്പു ആദ്യാക്ഷരി said...

കഷ്ടം എന്നല്ലാതെ എന്താപറയുക. അര്‍ഷാദേ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ക്കൊന്നും സമൂഹത്തെ ബാധിച്ചിരിക്കുന്ന ഈ മാരകരോഗം ചികിത്സിച്ചു മാറ്റാനാവില്ല. ഇതിനു പലകാരണങ്ങളുണ്ട്. മലയാളി, മലയാളി എന്നു പറയാന്‍ കൊള്ളാമെന്നല്ലാതെ, നമ്മുടെ ഇന്നത്തെ തലമുറയ്ക്ക് ഒരു സാമൂഹിക സ്വഭാവമോ, സാമൂഹിക കാഴ്ചപ്പാടോ ഉണ്ടോ? ഇല്ല. എല്ലാവര്‍ക്കും അവനവന്റെ കാര്യം, അവനവന്റെ ചുറ്റുവട്ടം മാത്രം ലോകം, അതിലെങ്ങനെ കുറേ പണം സമ്പാദിക്കാം, നല്ലൊരു വീടുവയ്ക്കാം, അതില്‍ അടിച്ചുപൊളിച്ചു താമസിക്കാം - ഇത്രയേ ഉള്ളൂ എന്റെയും നിങ്ങളുടെയും, ഭൂരിഭാഗം മലയാളികളുടെയും ചിന്ത. അതിലപ്പുറം ഒന്നുമില്ല. സാക്ഷരകേരളമല്ല, രാക്ഷസകേരളമാണിത്. ഇവിടെ ഒത്തൊരുമ പ്രകടമാകുന്ന ഒരേയൊരവസരം എന്റെ കാഴ്ചപ്പാടില്‍ ഹര്‍ത്താല്‍ എന്നു കേള്‍ക്കുമ്പോള്‍ സന്തോഷത്തോടെ വീടുകളില്‍ എല്ലാമലയാളികളും കഴിഞ്ഞുകൂടുന്നതില്‍ മാത്രമാണ്. (ഈ വേഡ് വേരിഫിക്കേഷന്‍ ഒന്നെടുത്തുമാറ്റൂ)

Anil cheleri kumaran said...

അതെ.. അപ്പു പറഞ്ഞ പോലെ ഇതു രാക്ഷസ കേരളമാണു.

Post a Comment

കാണട്ടെ നിങ്ങളുടെ പോസ്റ്റ്ന്റെ മിടുക്ക്‌